2012, ജൂൺ 7, വ്യാഴാഴ്‌ച

മഞ്ഞക്കണ്ണട വെച്ച രോഗം


ആര്‍ക്കും വരാവുന്നതും ശ്രദ്ധിച്ചില്ലെങ്കില്‍ മാരകമാകുന്നതുമായ രോഗമാണ്‌ മഞ്ഞപ്പിത്തം. ലോകത്ത്‌ വര്‍ഷം തോറും അരശതമാനം പേര്‍ മഞ്ഞപ്പിത്ത ബാധിതരാകുന്നതായാണു കണക്കുകള്‍ പറയുന്നത്‌. ഗര്‍ഭിണികളിലും നവജാതശിശുക്കളിലുമാണ്‌ മഞ്ഞപ്പിത്തം വളരെവേഗം പടരുന്നത്‌. 


മഞ്ഞപ്പിത്തം പ്രധാനമായും രണ്ടുതരത്തില്‍ വരാം. പിത്തനീര്‍ കുടലിലേക്കു പോകാതെ തടഞ്ഞുനിന്ന്‌ രക്‌തത്തില്‍ വ്യാപിക്കുന്നതുകൊണ്ടുണ്ടാകുന്നതും സൂക്ഷ്‌മാണുക്കളുടെ പ്രവര്‍ത്തനംകൊണ്ട്‌ ഉണ്ടാകുന്നതും. 


പിത്തരസം തടഞ്ഞുണ്ടാകുന്നതിനെ 'ഒബ്‌സ്ട്രാക്‌ടീവ്‌ ജോണ്ടീസ്‌' എന്നും സൂക്ഷ്‌മാണുക്കള്‍ മൂലമുണ്ടാകുന്നതിനെ 'വൈറല്‍ ഹെപ്പറ്റൈറ്റിസ്‌ അഥവാ നോണ്‍ ഒബ്‌സ്ട്രക്‌ടീവ്‌ ജോണ്ടീസ്‌' എന്നും പറയുന്നു. 


കരളിനെയാണിത്‌ പ്രധാനമായും ബാധിക്കുന്നത്‌. 


സാധാരണ മഞ്ഞപ്പിത്തം 


കരളില്‍നിന്നു പിത്തരസം പുറപ്പെടുന്ന ദ്വാരത്തിനു ചുറ്റുമുള്ള കഫനീര്‍ പാടയ്‌ക്കു നീരുകെട്ടുക, കരളില്‍ മാംസ വളര്‍ച്ചയോ അര്‍ബുദമോ ഉണ്ടാകുക, ശ്വാസോച്‌ഛാസം ചെയ്യുമ്പോള്‍ ഡയഫ്രത്തിന്റെ ചലനത്തെ തടയുന്നവിധത്തിലുള്ള പ്ലൂറബിപോലുള്ള രോഗങ്ങളുണ്ടാകുക എന്നീ കാരണങ്ങളാലും സൗന്ദര്യവര്‍ധക വസ്‌തുക്കള്‍ (പൗഡര്‍, ക്രീം, സെന്റ്‌ തുടങ്ങിയവ) തുടര്‍ച്ചയായും അമിതമായും ഉപയോഗിച്ചാലും ഈ രോഗം ഉണ്ടാകാം. 


വൈറസ്‌ വഴി 


മഞ്ഞപ്പനി തുടങ്ങിയ ചിലതരം പനികൊണ്ടും ക്ലോറോഫോം, ഫോസ്‌ഫറസ്‌, പാമ്പുവിഷം, മലിനജലം തുടങ്ങിയവകൊണ്ടും മഞ്ഞപ്പിത്തം വരും. കൂടാതെ ഭയം, കോപം, അതീവദുഃഖം തുടങ്ങിയ വികാരങ്ങളാല്‍ പിത്താശയത്തില്‍കൂടിയുള്ള രക്‌തത്തിന്റെ സഞ്ചാരം കുറഞ്ഞു പോകുന്നതിനാലും സ്‌ത്രീകള്‍ക്ക്‌ ആര്‍ത്തവകാലങ്ങളിലുണ്ടാകുന്ന ചില ശാരീരിക സവിശേഷതകളാലും ഈ രോഗം ഉണ്ടാകാം. 


നവജാതരില്‍ 


പൊക്കിള്‍കൊടി മുറിക്കുമ്പോള്‍ അംബ്ലിക്കല്‍ വെയിന്‍ എന്ന നാഡിയില്‍നിന്നു വരുന്ന രക്‌തം നിന്നുപോകുന്നതിനാല്‍ പിത്താശയത്തില്‍ വ്യാപിച്ചിരിക്കുന്ന സൂക്ഷ്‌മനാഡികളില്‍ രക്‌തത്തിന്റെ തള്ളല്‍ കുറയുകയും പിത്തനീര്‍ രക്‌തത്തില്‍ വ്യാപിക്കുകയും ചെയ്യാം. 


ലക്ഷണങ്ങള്‍ 


ആദ്യം കണ്ണിന്റെ വെളുത്ത മിഴിയിലും നഖങ്ങളുടെ അടിയിലും ക്രമേണ മുഴുവനും മഞ്ഞനിറം വ്യാപിക്കും. വിയര്‍പ്പും മൂത്രവും മഞ്ഞനിറമാകും. കരള്‍ വീര്‍ത്തിരിക്കും. വിശപ്പില്ലായ്‌മ, ക്ഷീണം, ഛര്‍ദി, തലവേദന, തലചുറ്റല്‍, വായില്‍ കയ്‌പ്പ്, കരളില്‍ ചെറിയ വേദന, കാണുന്നവയെല്ലാം മഞ്ഞനിറമായി തോന്നുക (ചില രോഗികള്‍ക്ക്‌), ദേഹത്ത്‌ ചൊറിച്ചില്‍, നാഡിമിടിപ്പ്‌ സാവകാശത്തിലാകുക (മിനിറ്റില്‍ 4050) എന്നീ ലക്ഷണങ്ങള്‍ കാണപ്പെടാം. ചില രോഗികള്‍ക്കു പനിയും അനുഭവപ്പെടാറുണ്ട്‌. 


ഗര്‍ഭിണികള്‍ക്കു മഞ്ഞപ്പിത്തം ബാധിച്ചാല്‍ ഗര്‍ഭസ്‌ഥശിശുവിലേക്കും വ്യാപിക്കും. ശിശുക്കള്‍ക്ക്‌ മഞ്ഞപ്പിത്തമല്ലാതെയും ഒരുതരം മഞ്ഞനിറം ഉണ്ടായിക്കാണാറുണ്ട്‌. മഞ്ഞപ്പിത്തമാണെങ്കില്‍ കണ്ണിനുള്ളില്‍ മഞ്ഞനിറമുണ്ടാകും. 


മഞ്ഞപ്പിത്ത രോഗിയുടെ മലം വെളുത്ത നിറമായിരിക്കും. മൂത്രം പരിശോധിച്ചാല്‍ ബൈല്‍ പിഗ്‌മെന്റ്‌, ബൈല്‍ സാള്‍ട്ട്‌ എന്നിവ കാണും. 


രക്‌തം പരിശോധിച്ചാല്‍ സിറം ബിലൂറുബിന്‍ ഉയര്‍ന്നിരിക്കും. മഞ്ഞപ്പിത്ത രോഗത്തോടുകൂടി ചിലര്‍ക്ക്‌ പിത്താശയത്തില്‍ കല്ലുണ്ടാകാറുണ്ട്‌. ഈ കല്ല്‌ പിത്തവാഹിനിയില്‍ കൂടി കടന്നുപോകുമ്പോള്‍ ശക്‌തമായ വേദന ഉണ്ടാകും. പെട്ടെന്നാരംഭിച്ച്‌ പെട്ടെന്ന്‌ അവസാനിക്കുന്ന തരത്തിലുള്ള വേദനയാണ്‌ അനുഭവപ്പെടുക. ഈ സമയത്ത്‌ ചില രോഗികള്‍ക്ക്‌ എക്കിള്‍കൂടി കാണാറുണ്ട്‌. 


മഞ്ഞപ്പിത്തം പകരുന്ന രോഗമാണ്‌, വിശേഷിച്ച്‌ വൈറല്‍ ഹെപ്പെറ്റൈറ്റിസ്‌ രോഗിയുമായി അടുത്ത്‌ പെരുമാറുന്നതുകൊണ്ടും മലിനജലം വഴിയും ഭക്ഷണ പാനീയങ്ങള്‍വഴിയും ഇതു പകരും. അതിവര്‍ഷവും അതിവരള്‍ച്ചയും ഉണ്ടാകുന്ന അവസരങ്ങളില്‍ മഞ്ഞപ്പിത്തം കൂടുതലായി കണ്ടുവരുന്നു. 


വൈറല്‍ ഹെപ്പെറ്റെറ്റിസ്‌ എ വിഭാഗത്തില്‍പ്പെട്ട വൈറസുകള്‍ ശരീരത്തില്‍ പ്രവേശിച്ചാല്‍ 15 മുതല്‍ 45 വരെ ദിവസങ്ങള്‍ക്കുള്ളിലും ബി വിഭാഗത്തില്‍പ്പെട്ടവയും മറ്റും 30 മുതല്‍ 180 വരെ ദിവസങ്ങള്‍ക്കുള്ളിലും രോഗലക്ഷണങ്ങള്‍ കാട്ടിത്തുടങ്ങും. 


കാരണങ്ങള്‍


ശരീരത്തെ ബാധിക്കുന്ന പലതരത്തിലുള്ള വിഷാംശങ്ങള്‍, വിഷവാതകശ്വസനം, മനോരോഗങ്ങള്‍ക്ക്‌ ഉപയോഗിക്കുന്ന ചില മരുന്നുകള്‍, അമിതമദ്യപാനം, കരളിന്റെ പ്രവര്‍ത്തനവൈകല്യം ഇവ മൂലം മഞ്ഞപ്പിത്തമുണ്ടാകാം. ഇതു കരളിനും പ്ലീഹയ്‌ക്കും വീക്കമുണ്ടാക്കും.


ഭക്ഷണം, വെള്ളം എന്നിവയിലൂടെ രോഗം പകരാം. രക്‌തദാനം, മറ്റൊരു രോഗിക്കു കുത്തിവെയ്‌ക്കുന്ന സൂചിയുടെ ഉപയോഗം, മാതാപിതാക്കളുടെ രക്‌തഗ്രൂപ്പുകളുടെ വ്യത്യാസം ഇതൊക്കെ രോഗത്തിനു കാരണമാകും. ഇതിനു പുറമേ ചിലരുടെ രക്‌തത്തില്‍ ജന്മനാ ബിലുറൂബിന്റെ അളവ്‌ സാധാരണഗതിയില്‍ കവിഞ്ഞിരിക്കും. 


അതുപോലെ ബിലുറൂബിനെ പരിവര്‍ത്തനവിധേയമാക്കുന്ന രാസപദാര്‍ത്ഥങ്ങളും എന്‍സൈമുകളും കരളില്‍ ജന്മനാ ഇല്ലാതിരുന്നേക്കാം. ഈ അവസ്‌ഥകളിലും മഞ്ഞപ്പിത്തം പിടിപെടാം.


ഹോമിയോ ചികിത്സ 


മഞ്ഞപ്പിത്തത്തിന്‌ ഹോമിയോപ്പതി ഔഷധങ്ങള്‍ ഉപയോഗിച്ചാല്‍ എട്ടു ദിവസംകൊണ്ട്‌ രോഗം പൂര്‍ണമായും മാറും. ഈ രോഗത്തോടൊപ്പം മറ്റ്‌ രോഗങ്ങള്‍കൂടി വന്നുപെട്ടാല്‍ സുഖപ്പെടാന്‍ രണ്ടോ നാലോ ചിലപ്പോള്‍ അതിലധികമോ ആഴ്‌ചകള്‍ വേണ്ടിവന്നേക്കാം. ഹോമിയോപ്പതി വൈദ്യശാസ്‌ത്രപ്രകാരം രോഗത്തെയല്ല രോഗിയെയാണ്‌ ചികിത്സിക്കുന്നത്‌. രോഗിയില്‍ പ്രകടമായി കാണുന്ന രോഗലക്ഷണങ്ങളുടെ അടിസ്‌ഥാനത്തിലാണ്‌ ഔഷധങ്ങള്‍ തിരഞ്ഞെടുക്കുന്നത്‌. 


രോഗപ്രതിരോധ ഔഷധങ്ങള്‍ 


ചെലിസോണിയം, ഫോസ്‌ഫറസ്‌, മെര്‍ക്‌സോള്‍ ചൈന ഇവ രോഗപ്രതിരോധ ഔഷധങ്ങളാണ്‌. രോഗി ശുദ്ധവായുവും വെളിച്ചവുമുള്ള മുറിയില്‍ വിശ്രമിക്കണം. പനിയില്ലാത്ത രോഗികള്‍ക്കു ദിവസവും കുളിക്കാം. രോഗം പഴകിയാല്‍ ദിവസവും കുറച്ചു സമയം നടക്കുന്നതും വീടു മാറി താമസിക്കുന്നതും ഗുണകരമാണ്‌. 


രോഗിയുടെ ഭക്ഷണം 


വേഗത്തില്‍ ദഹിക്കാവുന്നതും കൊഴുപ്പ്‌ കുറഞ്ഞതുമായ ഭക്ഷണം മാത്രമേ കൊടുക്കാവൂ. കഞ്ഞി, പാല്‍, പഴവര്‍ഗങ്ങള്‍, പച്ചക്കറികള്‍ എന്നിവ ഉപയോഗിക്കാം. ഉപ്പ്‌ മിതമായി ഉപയോഗിക്കാം. കഞ്ഞിവെള്ളം, ബാര്‍ലിവെള്ളം, കരിക്കിന്‍വെള്ളം, തിളപ്പിച്ചാറിയ ശുദ്ധജലം എന്നിവ ധാരാളം കുടിക്കുന്നതും മൂത്രം ധാരാളം പോകുന്നതും നല്ലതാണ്‌. ലഹരിപദാര്‍ഥങ്ങളും പുകവലിയും ഉപേക്ഷിക്കണം. 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

നിങ്ങളുടെ അഭിപ്രായം എഴുതൂ